പരവൂർ: ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ട്രെയിൻ സർവീസ് നടത്തുന്ന രാജ്യമെന്ന ബഹുമതി ഇന്ത്യക്ക്.നാഗ്പൂർ - അജ്നി പാസഞ്ചർ ആണ് ലോകത്തിലെ ഏറ്റവും ഹ്രസ്വദൂര ട്രെയിനായി അറിയപ്പെടുന്നത്.
ഇന്ത്യൻ റെയിൽവേയുടെ വിപുലമായ ശൃംഖലയിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടുന്ന ദീർഘദൂര ട്രെയിനുകളിൽ ഏറെ കൗതുകം ഉണർത്തുന്നതാണ് ഈ പാസഞ്ചർ. വെറും മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ട്രെയിൻ സർവീസിനുള്ളത്. ഔദ്യോഗികമായി തന്നെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ഷെഡ്യൂൾഡ് ട്രെയിൻ യാത്രയായാണ് റെയിൽവേ ഔദ്യോഗികമായി ഇതിനെ കണക്കാക്കുന്നത്.
മഹാരാഷ്ട്രയിലെ നാഗ്പൂർ ജംഗ്ഷനും നാഗ്പൂർ നഗരത്തിന് തൊട്ടടുത്തുള്ള അജ്നി സ്റ്റേഷനും മധ്യേയുള്ള ട്രെയിൻ യാത്ര പൂർത്തിയാക്കാൻ അഞ്ച് മുതൽ പരമാവധി ഒമ്പത് ‘മിനിറ്റ് വരെ സമയമാണ് എടുക്കുന്നത്. ഇടയ്ക്ക് വേറെ സ്റ്റേഷനുകൾ ഒന്നുമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ചുരുങ്ങിയ യാത്രയുടെ പ്രസക്തി പ്രാദേശികമായ ചില സാങ്കേതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് .നാഗ്പൂർ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനും അജ്നി സ്റ്റേഷൻ പരിസരത്തുള്ള യാത്രക്കാർക്ക് നഗരത്തിന്റെ പ്രധാന ഭാഗത്തേക്ക് എളുപ്പത്തിൽ എത്തുന്നതിനുമാണ് ഈ ട്രെയിൻ സൗകര്യം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്.
പ്രധാനമായും ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ജീവനക്കാർക്കും ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലെ ജോലിസ്ഥലത്ത് എത്തുന്നതിനുള്ള ഒരു സ്റ്റാഫ് ഷട്ടിൽ ട്രെയിൻ എന്ന നിലയിലാണ് ഇത് ആരംഭിച്ചത്.
എന്നാൽ സാധാരണ യാത്രക്കാർക്കും ഇതിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനുള്ള അനുവാദമുണ്ട്. പ്രതിദിനം ആയിരക്കണക്കിന് ആൾക്കാർ ഈ ട്രെയിനിനെ ആശ്രയിക്കുന്നുമുണ്ട്. നാഗ്പൂർ ജംഗ്ഷൻ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് സ്വാഭാവിക വേഗം കൈവരിക്കുമ്പോഴേക്കും അടുത്ത സ്റ്റേഷനിൽ എത്തുന്ന രീതിയിലുള്ള ഈ ഹ്രസ്വയാത്ര സഞ്ചാരികൾക്കിടയിലും റെയിൽവേ പ്രേമികൾക്ക് ഇടയിലും വലിയ ചർച്ചാവിഷയമാണ്.
ആധുനിക മെമു ട്രെയിനുകളാണ് ഇപ്പോൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.ഇന്ത്യൻ റെയിൽവേയുടെ വൈവിധ്യമാർന്ന പ്രവർത്തന രീതികളുടെ മികച്ച ഉദാഹരണമായാണ് ഈ സർവീസിനെ വിശേഷിപ്പിക്കുന്നത്. കുഞ്ഞൻ യാത്രയിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ നിരവധി ആഭ്യന്തര ടൂറിസ്റ്റുകൾ അടക്കം നാഗ്പൂർ സ്റ്റേഷനിലും അജ്നി സ്റ്റേഷനിലും എത്തി വരുന്നുണ്ട്.